Thursday, November 19, 2009

കണ്ണന്റെ പൈക്കള്‍ ..






ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും.......”

ഉണ്ണിക്കണ്ണനെ പരാമര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത വരികള്‍ .
അതിനാല്‍ തന്നെ ഗോപാല സന്നിധിയിലേക്കുള്ള ഭക്തരുടെ നേര്‍ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പശുക്കിടാങ്ങള്‍. ഇവിടേക്കു നേര്‍ച്ച നല്‍കപ്പെടുന്ന പശുക്കളെ

പോറ്റാനുള്ള സ്ഥലമാണ് വെങ്ങാട് ഗോകുലം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെങ്ങാട് എന്ന സ്ഥലത്ത് ഏകദേശം നൂറോളം ഏക്കറിലായി പരന്നുകിടക്കുന്നതാണ് വെങ്ങാട് എസ്റ്റേറ്റ്. ഇവിടെ 25 ഏക്കര്‍ സ്ഥലത്താണ് “ഗോകുലം” സ്ഥിതി ചെയ്യുന്നത്. കേള്‍ക്കാന്‍ സുഖകരമായ പദങ്ങള്‍, എസ്റ്റേറ്റ്, ഗോകുലം !!

ഇവിടെ മൊത്തം 350 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള ഷെഡ്ഡുകളാണ് നിലവില്‍ ഉള്ളത്. തികച്ചും ഒരുമയുള്ള മൃഗങ്ങളായതിനാല്‍ 750 എണ്ണമാണിന്നിവിടെ കഴിയുന്നത്. ഒരുക്കിയിരിക്കുന്നതാവട്ടെ പ്രകൃതിയോടിണങ്ങിയ ജീവിതവും. കോരിച്ചൊരിയുന്ന മഴയായാലും, കൊടും ചൂടായാലും ഇവക്കു സമമായിരിക്കും. ഷെഡ്ഡില്‍ കാലുകുത്താന്‍ ഇടം ലഭിക്കാത്ത എല്ലാവരും മഴയും വെയിലും ആസ്വദിച്ചു കഴിയുന്നു. മഴക്കാലമായാല്‍ മാസം രണ്ടോ മൂന്നോ എണ്ണം വീതം വൈകുണ്ഠം പൂകാറുണ്ട്. തുറസ്സായ സ്ഥലത്ത് അലയുന്ന ഗോക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്ന ഇടം തന്നെ ചാണകമിടാനും ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട്, പരാദ ശാസ്ത്ര (പാരസൈറ്റോളജി) വിഭാഗത്തിനു വളരെ സഹായകമാവുന്നു ഇവിടം. മൃഗങ്ങളില്‍ കണ്ടെത്താനാവുന്നതും , ഇനിയും കണ്ടെത്തിയേക്കാവുന്നതുമായ എല്ലാ ഇനം വിരകളേയും ഈ പശുക്കളുടെ ഉള്ളില്‍ കണ്ടെത്താനാവും.

ദാനംകിട്ടുന്ന പൈക്കളുടെ പല്ലെണ്ണുന്നത്, ആവശ്യമില്ലാത്ത ഒന്നാണെന്നു തെളിയിക്കാനും ഈ ഗോകുലം നമ്മെ സഹായിക്കുന്നു. എത്ര പശുക്കള്‍ക്ക് കറവയുണ്ടെന്നോ, എത്ര പാല്‍ ലഭ്യമാവുന്നുവെന്നോ കൃത്യമായ കണക്കുകള്‍ പ്രസക്തമല്ലാത്തതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ഇവിടെ വച്ചു പുലര്‍ത്തുന്നില്ല. ലഭിക്കേണ്ട പാലിനു കണക്കില്ലാത്തതിനാല്‍ , നല്‍കേണ്ട തീറ്റക്കും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ലല്ലോ. വാങ്ങുന്ന തീറ്റയുടെ ആകെ അളവും, നല്‍കിയ തീറ്റയുടെ ആകെ അളവും ചേര്‍ന്നുപോകണം എന്നു മാത്രമേ നിഷ്കര്‍ഷയുള്ളൂ. ദേവസ്വമായി ബന്ധപ്പെട്ട ഒരു ചെറുസംഘത്തിനു പാല്‍ചുരത്തിനല്‍കി ഗോകുലം വിരാജിക്കുന്നു.

ഗോവ് മാതാവാണ്, കൂടാതെ കണ്ണന്റെ കൂട്ടുകാരും. അതിനാല്‍ ഗോവധം പാപമാകുന്നു. സ്വയമേവ വൈകുണ്ഠം പൂകുന്നത് അവയുടെ പുണ്യം. അതിനാല്‍ ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കേണ്ടതാകുന്നു.


“ദുരിതവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റണം ശിവ ശംഭോ”
ഗോകുലത്തിലെ പൈക്കള്‍ പാടിയത്താണീ വരികള്‍ എന്നു ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.

No comments:

Post a Comment